Tuesday, 27 January 2009

നാം അറിയാതെ പോകുന്നത് ..... (ആറ്)

സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ‍ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/



(കത്ത് ---------- ഭാഗം 06)

അസ്സലാമു അലൈകും.

പ്രിയ സ്നേഹിതാ..,
എന്തൊക്കെയാടോ വിവരങ്ങള്‍?
താങ്കള്‍ക്കും മറ്റു എല്ലാവര്‍ക്കും സുഖമായിരിക്കുമെന്ന് കരുതുന്നു.

ഒരു രസം കേള്‍ക്കൂ. കുറേ മുന്പത്തെ കാര്യമാണ് ട്ടോ..

മാജിക്കില്‍ അഗ്ര ഗണ്യനായ മജീഷ്യന്‍ സത്താറിന്‍റെ മാജിക് കാണാന്‍ തെരുവില്‍ പതിന് വിപരീതമായി ധാരാളം പേര്‍ തടിച്ച് കൂടിയിരിക്കുന്നു.
സാധാരണ കാണിക്കാറുള്ള ഉഴപ്പന്‍ ഐറ്റംസ് അല്ല ഇന്നുള്ളതെന്ന് ആ തിരക്ക് കാണുന്പഴേ അറിയാം.. അങ്ങിനെയാണ് ഞാനും, അതൊന്ന് കണ്ട് കളയാം എന്ന് തീരുമാനിച്ചത്.

ചെന്നപ്പോഴല്ലേ രസം.
നന്നായി കുഴിഞ്ഞ് നില്‍ക്കുന്ന, ചുറ്റിനും വട്ടമുള്ള ഒരു തൊപ്പി സത്താര്‍ ഉയര്‍ത്തിക്കാണിക്കുന്നു.
മജീഷ്യന്‍ മിണ്ടാന്‍ പാടില്ല, എന്ന തത്വം ഇന്ന് കണിശമായി പാലിക്കുന്നുണ്ട് സത്താര്‍ എന്ന് തോന്നുന്നു. ഒന്നും ഉരിയാടുന്നില്ല.
ആ തൊപ്പിയുടെ ഉള്ളും പുറവുമൊക്കെ വളരെ വിശദമായി കാണിച്ച ശേഷം അത് മേശപ്പുറത്ത് വെച്ചു.
കണ്ടു നില്‍ക്കുന്നവര്‍ എന്തൊക്കെയോ പറയുന്നതും, പുറു പിറുക്കുന്നതും, ചിലര്‍ ചിരിക്കുന്നതും മറ്റു ചിലര്‍ അന്ധിച്ച് വായ തുറന്ന പാടേ ഒരേ നിര്‍ത്തം നില്‍ക്കുന്നതുമൊക്കെയായി സംഗതി അതി ഗംഭീരമായിരുന്നു.

അടുത്തതായി അതാ സത്താറിന്‍റെ കയ്യില്‍ ഒരു തൂവെള്ള തൂവാല. അത് മടക്കിയും നിവര്‍ത്തിയുമൊക്കെ എല്ലാവരെയും കാണിച്ച ശേഷം അത് ആ തൊപ്പിക്കകത്ത് വെച്ചു. പിന്നീട് മേശയുടെ വലിപ്പ് തുറന്ന് അതില്‍ നിന്നും ഒരു വലിയ ചുവന്ന കസവു പോലുള്ള നീളന്‍ ശീല (മുണ്ട്) പുറത്തെടുത്ത് നന്നായൊന്ന് കുടഞ്ഞ് ആ തൊപ്പി മൊത്തം മറച്ച് വെച്ചു. പിന്നീട് കാണികളെ നോക്കി, ആദ്യം പതിവ് പോലൊരു ചിരി, ആ മോണ കാട്ടി നാവ് അല്‍പം പുറത്തേക്കിട്ട് അല്‍പം ഇടത്ത് ചെരിഞ്ഞ് സ്വത സിദ്ധമായ അതേ ചിരി.
പിന്നീട് ഒരു മന്ത്ര വടിയെടുത്ത്, ആരും ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഭാഷയില്‍ കുറെ മന്ത്രം ജപിച്ച്, അടച്ച് വെച്ച തൊപ്പിക്കു ചുറ്റും വടി കറക്കിക്കൊണ്ടിരിക്കുന്നു.

പെട്ടെന്ന് ആ വടിയുടെ അറ്റത്ത് ചുവന്ന ശീലയുടെ അറ്റം പിടിച്ച് ആഞ്ഞ് പൊക്കി. അതാ, ഒരു വെളുത്ത പ്രാവ് ആ തൊപ്പിയില്‍ നിന്നും പറന്ന് വെന്ന് സത്താറിന്‍റെ തലയില്‍ വന്നിരിക്കുന്നു.

ജനം ആവേശ ഭരിതരായി.
നല്ല കൈയടിയും മറ്റുമായി അവര്‍ സത്താറിനെ അകമഴിഞ്ഞ് പ്രോത്സാഹിച്ചു. അപ്പോള്‍ അതുവഴി, സുഹൃത്ത് ഖാലിദിന്‍റെ ബൈക്ക് വന്നു. അവന്‍ എന്നെയും ലിഫ്റ്റ് എടുത്ത് അങ്ങാടിയിലേക്ക് പോയി.

********

കാലത്ത് ഏതാണ്ടൊരു പത്തു മണിയായിക്കാണും. അപ്പോഴാണ് അടുത്ത വീട്ടിലെ വയനാടന്‍ മുജീബ്ക്കാന്‍റെ വീട്ടില്‍ പോയി കുറച്ച് കറിവേപ്പില കൊണ്ട് വരാന്‍, അടുക്കളയില്‍ നിന്ന് ഉമ്മ വിളിച്ച് പറഞ്ഞത്.
ഏത് നേരത്തു് ആ വീട്ടില്‍ ചെന്നാലും ഒരു വയനാടന്‍ ചായ കുടിച്ചേ തീരൂ. അത് മുജീബ്ക്കാന്‍റെ ഒരു നിര്‍ബന്ധമാണ്.

ഭാര്യാ വീട് വയനാട്ടിലാണ്. ഇടക്കൊക്കെ അവിടെ പോയി വരുന്പോല്‍ എടുപ്പത് തേയിലപ്പൊടിയുമായെ ടിയാന്‍ തിരിച്ചു വരത്തുള്ളൂ. അങ്ങിനെയാണ് മുജീബ്ക്ക, വയനാടന്‍ മുജീബ്ക്ക ആയത്.
വീട്ടില്‍ കറിവേപ്പില ആവശ്യം വരുന്പോഴൊക്കെ മുജീബ്ക്കാന്‍റെ വീട്ടു വളപ്പിലെ ആ വലിയ മരത്തില്‍ നിന്നാ എടുക്കാറുള്ളത്.

“ഇതങ്ങട് കുടിക്ക് മോനേ..” എന്നും പറഞ്ഞ് കദീസുത്താത്ത ചായ കൊണ്ട് തന്നു. ഞാന്‍ ചായയുമായി അകത്തേ മുറിയിലേക്ക് ചെന്നു. അപ്പോള്‍ അവിടെ അവരുടെ മക്കളുടെ ബഹളവും കളിയുമൊക്കെയായി ഭയങ്കര രസമായിരുന്നു. ചെന്ന് നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്. ഖലീല്‍ മോന്‍ ഒരു വടിയുമായി നില്‍ക്കുന്നു. രംഗം വഷളായിട്ടുണ്ടോ എന്ന് നോക്കിയപ്പോള്‍ അതാ മേശപ്പുറത്ത് ഒരു തൊപ്പിയുണ്ട്. പിന്നെ കാര്യങ്ങള്‍ പിടികിട്ടി. എന്നെ കണ്ടതും ഖലീല്‍ മോനും ഖാലിദും നഫീസ മോളും കൂടി ഓടി വന്ന് ചോദിച്ചു: “സുബിക്കാക്കാ.. ഇന്നലെ കണ്ട മാജിക്ക് ആവണില്ലാ.. ഞങ്ങള്‍ അതേ മാതിരി ഒക്കെ ചെയ്തല്ലോ.. സുബിക്കാക്ക കാണ്ച്ച് തെരീം..”

കുരുന്നു മനസ്സുകളിലെ കൗതുകം എനിക്ക് നന്നേ രസിച്ചു.

(കുട്ടികളുടെ കൗതുകങ്ങള്‍ കലര്‍‍ന്ന ചോദ്യങ്ങള്‍ക്ക് നേരെ ദേഷ്യപ്പെടരുത്. അവരെ നിരുത്സാഹപ്പെടുത്തരുത്. നാം ഒരു പക്ഷെ, പുകില് പിടിച്ച ചിന്തയിലാകുന്പോള്‍ ആകാം ഒരു പക്ഷെ കുട്ടികള്‍ വന്ന് വല്ലതും ചോദിക്കുന്നത്. അപ്പോള്‍ ദേഷ്യം വന്നാല്‍ പോലും അവരെ വിഷമിപ്പിക്കാതെ അവരുടെ കൊച്ചു യുക്തിയില്‍ മനസ്സിലാകും വിധം എന്തെങ്കിലും പറഞ്ഞ് കൊടുക്കണം. അന്വേഷണ ത്വര മനുഷ്യ സഹജമാണ്. പക്ഷെ, കൊച്ചു നാളിലേ നാം അത് നശിപ്പച്ചാല്‍ പിന്നീട് അവരുടെ ജീവിതത്തില്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ വളരേ വളരേ ആഴമേറിയാതായിരിക്കും. അന്തര്‍മുഖനും ഒന്നിലും ഒരു പരിചയം ഇല്ലാത്തവനുമൊക്കെയായി ഭാവിയില്‍ നമ്മുടെ കുട്ടിയുടെ അവസ്ഥകള്‍ നമുക്ക് തന്നെ വിഷമമാകും. അന്ന് നാം അറിയുകയില്ല, ഇതിന്‍റെയൊക്കെ മൂലകാരണം നമ്മള്‍ തന്നെയാണല്ലോ എന്ന സത്യം!)

ഞാന്‍ പറഞ്ഞു: “മക്കളെ, അത് ഒരുതരം ആളെ പറ്റിക്കുന്ന പരിപാടിയാ.. മാജിക്ക് എന്നാല്‍ നമ്മുടെ ശ്രദ്ധ തെറ്റിച്ച് പലതും കാണിക്കുന്ന പരിപാടിയാ.. അതിന് കുറേ കാലം ഇന്നലെ നമ്മളാരും കാണാതെ ആ പ്രാവിനെ സത്താര്‍ക്ക അവിടെ ഒളുപ്പിച്ചു വെച്ചിരുന്നു.”

ഖലീല്‍ മോന് സംശയം: “എന്നാലും, ഇത്രയും ആള്‍ക്കാരെയും പറ്റിക്ക്വോ? അതെങ്ങനെ കഴിയും?”

ഞാന്‍ പറഞ്ഞു: “മോനേ.. അവര്‍ കുറെക്കാലം അങ്ങിനെ പരിശീലിച്ച് പരിശീലിച്ച് വരുന്നതാണ്.”

ഖലീല്‍ മോന്‍: “ഹന്പടാ.. എന്നാല്‍ ഞാന്‍ അതിനേക്കാള്‍ വല്യ മാജിക്ക് പഠിക്കും. എന്നിട്ട് കുറേ പ്രാക്റ്റീസ് ചെയ്യും. പിന്നെ ഇന്നലത്തെ മാജിക്കുകാരനെയും വേറെ ആളുകളെയൊക്കെക്കൂട്ടി ഞാനും ഒരു പരിപാടി നടത്തും. സുബിക്കാക്കാനേം ഞാന്‍ പറ്റിച്ചും നോക്കിക്കോ..”

ഞാന്‍: “എന്നെയോ?”

ഖലീല്‍: “ഊം.. എന്താ ഇങ്ങളെ പറ്റിക്കാന്‍ കയ്യൂലെ?”

ഞാന്‍: “കയ്യൂലാ..”

പെട്ടെന്ന് ഒരു പ്രത്യേക ശബ്ദം കേള്‍പ്പിച്ച് ഖലീല്‍ മോന്‍ ഞങ്ങളെ പേടിപ്പച്ചു.
: “എന്ത് പറ്റിയെടാ..?”

അവന്‍ മച്ചിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു: “മ്മേ.. സുബിക്കാക്ക അത് കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കിയതും അവന്‍ എന്‍റെ കഴുത്തില്‍ ഇക്കിളിപ്പെടുത്തി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു: “ഇപ്പം മനസ്സിലായാ.. സുബിക്കാക്കാനേം പറ്റിക്കാന്‍ എനിക്കാകും എന്ന്?”

******

സഹോദരാ..,
ആ കുട്ടിയുടെ ചിന്ത ശരിക്കും ന്യായമായിരുന്നു.
കാരണം, സത്താറിന്‍റെ പോലെത്തന്നെയുള്ള രണ്ട് കൈകള്‍ എനിക്കും ഉണ്ട്. അത് പോലെത്തന്നെ മേശയും തൊപ്പിയും തൂവാലയും ഉണ്ട്. അയാള്‍ ചെയ്ത പോലെത്തന്നെ ചെയ്യുന്നുമുണ്ട്. എന്നിട്ടും എന്തേ എന്‍റെ തൊപ്പിയില്‍ നിന്നും പ്രാവ് പറന്നു വരാതിരുന്നത്?

******

ഫൂട്ബാള്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന നേരം. ആരവങ്ങളും വര്‍ണ്ണപ്പകിട്ടാര്‍ന്ന തോരണങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങളും ഒക്കെക്കൂടി നാടാകെ ബഹളമയമായിരിക്കുകയാണ്. ആയിടക്കാണ്, സുഹൃത്ത് ഖാലിദിന്‍റെ വിവാഹ നിശ്ചയം നടന്നത്. നിശ്ചയ ദിവസം അവന്‍ എന്നെയും കൂട്ടി കോഴിക്കോട് ബീച്ചില്‍ പോയി.
(കല്യാണ നിശ്ചയ ചടങ്ങുകളില്‍, ഞങ്ങളുടെ നാട്ടില്‍, വരന്‍ പങ്കെടുക്കാറില്ല. വേണ്ടപ്പെട്ടവര്‍ അന്നേ ദിവസം നിശ്ചിത സമയത്ത് പ്രതിശ്രുത വധുവിന്‍റെ വീട്ടില്‍ പോയാണ് ചടങ്ങുകള്‍ നടത്താറുള്ളത്.)

അവിടെ അവന്‍റെയും എന്‍റെയുമായി, പത്തു പതിനഞ്ച് പേര്‍ വേറെയും വന്നിരുന്നു. അലയടിക്കുന്ന കടലിന്‍റെ ഭംഗിയെപ്പറ്റിയും മറ്റുമൊക്കെ സുഹൃത്തുക്കള്‍ വ്യത്യസ്ത രീതികളിലും ശൈലികളിലുമായി ഓരോ കമന്‍റ്സ് പറഞ്ഞ് കൊണ്ടിരുന്നു.
മണലില്‍ വട്ടത്തിലിരുന്ന് കടലയും ഐസ് ക്രീമും ശാപ്പിട്ടു കൊണ്ടിരിക്കുന്പോളാണ്, പൊതുവെ, ഫൂട്ബാള്‍ ഭ്രാന്തന്‍ കൂടിയായ, ഖാലിദ് ഒരു സംഭവം പറഞ്ഞത്.

“ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് ഇത്ര സുന്ദരമായി ഒരു ഫ്രീ കിക്ക് കണ്ടത്.”
അതും പറഞ്ഞ് അവന്‍ വശദീകരണം തുടങ്ങി. മുന്നിലുള്ള എതിര്‍ ടീമിന്‍റെ ശക്തമായ മതിലിനെ കബളിപ്പിച്ച്, ത്രോയിലേക്കെന്ന് തോന്നിച്ച് പന്ത് വളഞ്ഞ് പറന്നതും പിന്നീട് പോസ്റ്റ് ലക്ഷ്യമാക്കി പന്ത് വരുന്നത് കണ്ടപ്പോള്‍ നന്നേ ഉയരത്തിലായതിനാല്‍ ഗോള്‍ കീപ്പറടക്കം ആരും അത്ര ഗൗരവമായെടുക്കാതിരുന്നതും, ഗോള്‍ മുഖത്തെത്തിയപ്പോള്‍ ബോള്‍ കുതിച്ചിറങ്ങി പോസ്റ്റിന്‍റെ വലത്തേ അറ്റത്ത് കൂടി കടന്ന് കിടിലന്‍ ഗോള്‍ പിറന്നതുമൊക്കെ അവന്‍ വിശദീകരിച്ചു. എല്ലാം കേട്ട് അന്ധിച്ച് നിന്ന സുഹൃത്തുക്കള്‍ക്ക ഒരു തെളിവെന്ന പോലെ തന്‍റെ മൊബൈലില്‍ അതിന്‍റെ റീപ്ലേ പകര്‍ത്തിയ ഭാഗം ഖാലിദ് കാണിച്ചു. ശരിക്കും ഭയങ്കരം തന്നെ ആയിരുന്നു, ആ രംഗം.

******

സ്നേഹിതാ..,
ഞാന്‍ ആദ്യം ഇദ്ധരിച്ച സംഭവം നടന്നിട്ട് കാലം കുറേ കഴിഞ്ഞിരുന്നു. ഇപ്പോള്‍ നമ്മുടെ ഖലീല്‍ മോന്‍ ഭയങ്കര മജീഷ്യനായി മാറിയിട്ടുണ്ട്. സദസ്സില്‍ നിന്ന് ഒരാളെ വിളിച്ച് വരുത്തി ജനമദ്ധ്യത്തില്‍ വെച്ച് അയാളുടെ തലയും ഉടലും വേര്‍പ്പെടുത്തി തിരികെ വെക്കുന്നത് വരേ കണ്ടവരുണ്ട് പോലും!

ആ കുട്ടുക്കാലത്ത് അവന്‍റെ മനസ്സില്‍ പിടിച്ചിരുന്നത്, ഈ ഫുട്ബാളിലെ രംഗമായിരുന്നെങ്കില്‍, ഇന്ന് അവന്‍ പേരെടുത്ത ഫുട്ബാള്‍ കളിക്കാരനാകുമായിരുന്നു!

അങ്ങിനെയായിരുന്നെങ്കില്‍ അവനെ ഞാന്‍ ഏതെങ്കിലും പറന്പിലോ പാടത്തോ (ചെറുപ്പത്തില്‍) കാണുമായിരുന്നു. ആ കിടിലന്‍ ഫ്രീ കിക്കിനെ കുറിച്ച് അവന്‍ എന്നോട് ചോദിക്കുമായിരുന്നു: “സുബിക്കാക്കാ.., അയാള്‍ക്കും കാലുണ്ട്, എനിക്കും കാലുണ്ട്. അയാള്‍ ബുട്ട് ധരിച്ചിരുന്നു, ഞാനും ബൂ‍ട്ട് ധരിച്ചിട്ടുണ്ട്. അയാള്‍ക്ക് മുന്നില്‍ ഫ്രീ കിക്ക് തടയാന്‍ ഒരു പാറ കണക്കെ ശക്തരായ എതിരാളികള്‍ മതില്‍ തീര്‍ത്തിരുന്നു, എനിക്ക് മുന്നിലും തഥൈവ. എന്നിട്ടും ഞാന്‍ അയാള്‍ അടച്ചത് പോലെ ഫ്രീ കിക്കെടുത്തപ്പോള്‍ എന്തേ അത് ത്രോ ആയിപ്പോയി? ” എന്ന്.

ഹൊ! ഈ മനുഷ്യന്‍റെ ഓരോ കാര്യങ്ങളേ..യ്!

******

സ്നേഹിതാ..,
സത്യത്തില്‍ മനുഷ്യന്‍ എന്താണോ ഉദ്ദേശിക്കുന്നത്, അത് അവന്‍ നേടിയിരിക്കും. അവന്‍റെ ലക്ഷ്യത്തിലേക്ക് ഒരു പക്ഷെ, പാത വളരേ ഇടുങ്ങിയതോ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതോ ആണെങ്കില്‍ പോലും അവന്‍റെ ലക്ഷ്യം ദൃഢമാണെങ്കില്‍ പിന്നെ, ഏത് വിഷമ സന്ധിയും വളരെ സന്തോഷത്തോടെ തന്നെ ഏറ്റെടുത്ത് അവന്‍ ലക്ഷ്യത്തിലെത്തിയിരിക്കും. വീല്‍ചെയറില്‍ ഇരുന്ന് നന്നായി ഫുട്ബാള്‍ കളിക്കുന്നവരെയും, വെപ്പുകാലില്‍ മനോഹരമായി ഹോക്കി കളിക്കുന്നവരെയും, അന്ധരായിട്ട് പോലും അതി സുന്ദരമായി ചിത്രം വരക്കുന്നവരെയുമൊക്കെ നാം പലപ്പോഴായി പത്രങ്ങളിലും നേരിട്ടുമൊക്കെ കണ്ടു കൊണ്ടിരിക്കുന്നില്ലേ?.

ഓരോ മനുഷ്യ ശരീരത്തിലും പടച്ച റബ്ബ് നിറച്ച് വെച്ചരിക്കുന്ന കഴിവുകള്‍ അപാരമാണ്. ചിലര്‍ അവയില്‍ ചിലത് കണ്ടെത്തുന്പോള്‍ മറ്റു ചിലര്‍ അവരിലുള്ള അതേ അവയവങ്ങള്‍ കൊണ്ട് വേറെ ചില കഴിവുകള്‍ പ്രകടിപ്പിക്കുന്നു. സത്യത്തില്‍ നമ്മുടെയും അതേ അവയവങ്ങളില്‍ ആ കഴിവുകള്‍ ഉണ്ട്, പക്ഷെ, നാം അത് പ്രയത്നിച്ച് പുറത്ത് കൊണ്ടു വന്നില്ലെന്ന് മാത്രം.

മനുഷ്യ ശരീരത്തിലെ ഒരു കൈത്തണ്ടയില്‍ മാത്രം എത്രായിരം വ്യത്യസ്ത കഴിവുകള്‍ പടച്ച റബ്ബ് ഒരുക്കി വെച്ചിട്ടുണ്ട്! അവയില്‍ പലരും കഠിനമായി പ്രയത്നിച്ച് ചിലത് സ്വായത്തമാക്കുന്നു. മറ്റു ചിലരാകട്ടെ, മറ്റു ചിവ കഴിവുകള്‍ ആണ് അതേ കൈത്തണ്ട കൊണ്ട് കണ്ടെത്തുന്നത്. ഇവര്‍ക്കൊക്കെയിടയിലും അതിസാധാരണമല്ലാത്ത മറ്റൊന്നും തന്നെ പ്രയത്നിച്ച് കണ്ടെത്താത്ത കുഴി മടിയന്മാരും നമ്മിലുണ്ട്.

സ്നേഹിതാ, നാം എത്രത്തോളം താഴ്ചയിലേക്ക് പോകുന്നുവോ, അപ്പോഴൊക്കെയും : “മനുഷ്യാ, നീ താഴത്തേക്ക് അധഃപതിക്കേണ്ടവനല്ല, ഉന്നതികളിലേക്ക് ഉയരേണ്ടവനാണ്” എന്ന് വിളിച്ചോതിക്കൊണ്ട്, വളരെ ഉയരത്തിലുള്ള ആകാശം നമ്മിലേക്ക് അടുത്ത് വരുന്നത് കാണാം. എന്നാലോ, നാം ഉയര്‍ച്ചയിലേക്ക് ലക്ഷ്യം വെച്ച് എത്ര ഉന്നതിയിലേക്ക് വന്നാലും: “മനുഷ്യാ, നീ അഹങ്കരിക്കരുത്. നീ എത്ര ഉന്നതിയിലെത്തിയാലും അതിനേക്കാള്‍ പ്രവിശാലമായ ലോകങ്ങള്‍ ഇനിയും കാണാനുണ്ട്” എന്ന് പറഞ്ഞ് കൊണ്ട് ആകാശം വീണ്ടും വീണ്ടും മുകളിലേക്ക് പോകുന്നതും നമുക്ക് കാണാം.
അപ്പോള്‍ നാം ചിന്തിക്കും, എത്രയോ ഉയരത്തിലുള്ള ആകാശം നാം നശിക്കുന്നത് കാണുന്പോള്‍ നമ്മിലേക്ക്, വളരേ താഴേക്ക് ഇറങ്ങി വന്ന് നമ്മെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ശരിക്കും അറിഞ്ഞു തുടങ്ങുന്പോള്‍ മാത്രമേ ആകാശത്തിന്‍റെ ഉന്നതിയെക്കുറിച്ച് അല്പമെങ്കിലും നാം ബോധവാന്‍മാരാകുന്നുള്ളൂ.

******

സഹോദരാ..,
നമുക്ക് വിഷയങ്ങളിലേക്ക് വരാം.
ഞങ്ങളുടെ സംസാരം ഏതാണ്ട് അവസാന ഭാഗങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഞാന്‍ അവരോട് ആദ്യം പറഞ്ഞ് തുടങ്ങിയ നാല് കാര്യങ്ങളില്‍ മൂന്നും ലളിതമായെങ്കിലും വിവരിച്ച് കഴിഞ്ഞു. എല്ലാം കൂടുതല്‍ ചിന്തിക്കുന്നവര്‍ക്ക് ഉത്തേജനം ആകത്തക്ക വിധത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മാത്രമേ ആയുള്ളൂ. കാര്യങ്ങളെല്ലാം കിടക്കുന്നത്, അതിനെക്കാളൊക്കെ അപ്പുറത്താണ്.
ഇനി നാലാമത്തേതാണ് ഞങ്ങള്‍ക്ക് ഇന്ന് ചര്‍ച്ച ചെയ്യാനുള്ളത്.

ആ സംസാരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്....

(സു – സുബൈര്‍ ; ഹ – ഹനീഫ് ; ജ – ജാബിര്‍ ; റ – റഫീഖ്)
.........................................................................
.........................................................................
.........................................................................
.........................................................................

സു : നമ്മു‍ടെ ജാബിര്‍ ഭായിയെ കണ്ടില്ലല്ലോ എന്ത് പറ്റി?

റ : ഇന്നലെ നല്ല പനിയായിരുന്നു. ഞാന്‍ കരുതി അസുഖം മാറിക്കാണില്ലാ എന്ന്, ഫോണ്‍ ചെയ്തപ്പോഴാണറിയുന്നത്, ആള്‍ വന്നിട്ടുണ്ട്. ഞാന്‍ ഇവിടെയെത്തുന്നതിന് തൊട്ടുമുന്പേ അവന്‍ ഒന്ന് മൂത്രമൊഴാക്കാന്‍ പോയതാത്രേ. അവന്‍, ‍ഞാന്‍ വരുന്നത് കണ്ടുവത്രേ. ആള്‍ ഇപ്പോള്‍ ഇങ്ങെത്തും.

സു : പറഞ്ഞു തീര്‍ന്നില്ലാ, ഇതാ ആളിങ്ങെത്തിയല്ലോ?
എന്തൊക്കെയുണ്ട് മാഷെ, പനിയൊക്കെ മാറിയോ?

ജ : ഒരു വിധം മാറിയിട്ടുണ്ട്, അല്‍ഹംദു ലില്ലാഹ്! ഇന്നിനി പനി മാറിയിരുന്നില്ലെങ്കിലും ഞാന്‍ വരുമായിരുന്നു. ആദ്യമായാണ് എനിക്ക് ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയത്. പരസ്പരം കാണാതിരിക്കാനും വിളിക്കാതിരിക്കാനും കഴിയാത്ത വിധം നമ്മള്‍ തമ്മില്‍ അടുത്തു കഴിഞ്ഞുവെന്ന് ഇന്നാണ് ബോധ്യമായത്.

റ : ജാബിര്‍ പറഞ്ഞത് ശരിയാ, ആദ്യമായിട്ടാണ് എനിക്കും ഇത്ര നല്ല ഒരു കൂട്ടു കെട്ട് ലഭിച്ചത്. എല്ലാറ്റിനും കാരണം, ഹനീഫക്കായും സുബൈര്‍ ഭായിയും ആണ്. ഇന്ന് കാലത്ത് ഹനീഫ്ക്കാക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആണ്, സുബൈര്‍ ഭായിയുടെ പാസ്റ്റും പിന്നീട് ഉസ്താദുമായി ഹിദായത്തുല്ല എന്ന ആത്മ മിത്രം ബന്ധപ്പെടുത്തിത്തന്നതും, ഉസ്താദുമായുള്ള ബന്ധത്തിന് ശേഷം അടിമുടി ആള് മാറിയതും ഒക്കെ ഞാന്‍ അറിയുന്നത്. സത്യത്തില്‍ ഇത്രയും നല്ലൊരു ബന്ധം നമുക്കിടയില്‍ വന്നതിനും മൂല കാരണം ആ മഹത് ഗുരു തന്നെ. എനിക്കും ആ മഹാനെ ഒന്ന് കാണണം, അവിടുത്തെ ശിഷ്യനാകണം, ഇന്‍ശാ അല്ലാഹ്!

സു : പ്രിയപ്പെട്ട സ്നേഹിതന്‍മാരേ, എന്‍റെ ഗുരു മുഹമ്മദ് കുഞ്ഞി ബാവ ഉസ്താദ്, വളാഞ്ചേരിയിലെ എടയൂരിലാണ് താമസം. ഇന്‍ശാ അല്ലാഹ്, ആ ഗുരുവിനെക്കുറിച്ചും, അവിടത്തെ ഗുരുക്കന്മാരെക്കുറിച്ചുമൊക്കെ നമുക്ക് സംസാരിക്കാം, പിന്നീട്.
എന്‍റെ ആത്മ മിത്രം ഹിദായത്തുല്ല, ഉസ്താദിന്‍റെ അടുത്തെത്തിയതും, പിന്നീട് അവന്‍ ഞങ്ങളെയെല്ലാം ഒരൊറ്റ സൗഹൃദ വലയത്തില്‍, ഏറെ കഷ്ടപ്പെട്ട് ഒന്നിപ്പച്ചതും, അങ്ങിനെ ഒരു പാട് ഒരു പാട് നമുക്ക് പറയാനുണ്ട്. ഒക്കെ, ഇന്‍ശാ അല്ലാഹ്, നമ്മുടെ വിഷയം പൂര്‍ത്തിയാക്കിയിട്ട് പറയാം. അത് വരെ അതേക്കുറിച്ചോ ഗുരുവിനെക്കുറിച്ചോ ഒന്നും ചോദിക്കരുത്.

ഹ : എന്നാല്‍ നമുക്ക് തുടങ്ങാം. പക്ഷെ, എന്‍റെ അനിയന്‍ നാട്ടില്‍ നിന്ന് വന്നപ്പോള്‍ കൊണ്ട് വന്ന ഉണ്ണിയപ്പം കഴിച്ചിട്ടാകാം..

(അപ്പോഴേക്ക് റഫീഖ് പോയി നാല് ചായക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. കൂട്ടുകാരുടെ ഉത്സാഹവും കാര്യങ്ങള്‍ അറിയാനുള്ള വ്യഗ്രതയും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇനിയും ധാരാളം ആളുകള്‍ ഇത്തരം നല്ല സ്വഭാവക്കാരായി ഉണ്ടാകുമല്ലോ, പക്ഷെ, എങ്ങിനെ തിരിച്ചറിയും. ഓരോ ദിവസം എത്രയേറെ ആളുകളെയാണ് നാം കാണുന്നത്. പക്ഷെ ആരൊക്കെ ഏതൊക്കെ തരക്കാരാണെന്ന് എങ്ങിനെ അറിയാനാ..
ദാ ചായ, എന്നും പറഞ്ഞ് ചായ നീട്ടിയപ്പോള്‍ അത് വാങ്ങിച്ച് നല്ലൊരു ഇടം നോക്കി ഞാന്‍ അവിടെയിരുന്നു..)


(തുടരും...)

No comments: