സഹോദരാ, എന്‍റെ ചില ബ്ലോഗ് അഡ്രസുകള്‍ ഇവിടെ കുറിക്കുന്നു. തരം കിട്ടിയാല്‍ വായിച്ച് നോക്കി, പ്രതികരണം കുറിക്കണം.
http://subikkuttan.blogspot.com/
http://zubimahboobi.blogspot.com/
http://subumahboobi.blogspot.com/
സത്യത്തിന് വേണ്ടി ഒരു അന്വേഷണം എന്ന ശീര്‍ശകത്തില്‍ ആറ് ഭാഗങ്ങളിലായി ചിലതെല്ലാം ഞാന്‍ അവിടെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ഏതാണ്ടെല്ലാം ഞങ്ങളുടെ ഈ സംസാരത്തില്‍ വന്നിട്ടുമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്ന ഈ കത്ത് ഇതുപോലെത്തന്നെ ഞാന്‍ ഒരു ബ്ലോഗ് തുറന്നു.
http://zmahboobi.blogspot.com/
(കത്ത് ---------- ഭാഗം 05)
അസ്സലാമു അലൈകും.
പ്രിയ സ്നേഹിതാ..,
ഒരു കഥ പറഞ്ഞോട്ടേ, വല്ല പോയിന്‍റും ഉണ്ടെങ്കില്‍ ഓര്‍ത്ത് വെക്കാം.
താന്‍ ഭാര്യയുമായുള്ള ബന്ധത്തിന്‍റെ സുഖം അറിഞ്ഞിട്ടില്ല, എന്ന് തന്‍റെ ഭര്‍ത്താവ് ആരോടോ പറഞ്ഞതായി ആ മഹതി അറിഞ്ഞു. അവര്‍ തീര്‍ത്തും സതബ്ധയായിപ്പോയി. കാരണം, അവര്‍ക്ക് മക്കള്‍ ഉണ്ടായിട്ടുപോലും എന്തു കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്?
ഭര്‍ത്താവിന്‍റെ കണിശമായ ദീനീ ചിട്ടയും അചഞ്ചലമായ വിശ്വാസവും ശരിക്കും അറിയാവുന്ന ആ മഹതി, പക്ഷെ, ഈ വിഷയത്തില്‍ എന്തോ ഒരു വസ്തുത ഉണ്ടാകാതിരിക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തി.
അദ്ദേഹം വരുന്പോള്‍ നേരിട്ട് ചോദിക്കാം എന്നു തന്നെ അവര്‍ തീരുമാനിച്ചു.
ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ നല്ല ഒരു അവസരത്തിനായി അവര്‍ കാത്ത് നിന്നു. അവസാനം തന്‍റെ മനസ്സിലെ ശങ്ക അവര്‍ വെളിപ്പെടുത്തി.
പുഞ്ചിരിച്ചുകൊണ്ട് ആ മഹാമനീഷി പറഞ്ഞു: “മോളേ, ഞാന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ്! ഞാന്‍ അക്കാര്യം നിനക്ക് മനസ്സിലാക്കിത്തരാം.”
അന്ന് അവരുടെ അടുത്തുള്ള ബന്ധുവീട്ടില്‍ കല്യാണമായിരുന്നു.
രാത്രിക്കല്യാണത്തിന് പോകാന്‍ വേണ്ടി ഒരുങ്ങി നിന്ന തന്‍റെ ഭാര്യയുടെ കയ്യില്‍ ഒരു വിളക്ക് കൊടുത്തു കൊണ്ട് ആ മഹാന്‍ പറഞ്ഞു: “നീ കല്യാണത്തിന് ഈ വിളക്കും പിടിച്ച് പോവുക. ഇത് കെട്ടു പോകരുത്. തിരിച്ച് വന്നു എന്നെ കാണിക്കുന്നത് വരെ ഇത് കെട്ടുപോകാതെ സൂക്ഷിക്കണം. ഇതെങ്ങാനും കെട്ടാല്‍ പിന്നെ നമ്മള്‍ തമ്മിലുള്ള ബന്ധം അവിടെ വെച്ച് തീരും! ”
തന്‍റെ ഭര്‍ത്താവിന്‍റെ അപ്രതീക്ഷിതമായുള്ള പെരുമാറ്റത്തില്‍ അവര്‍ നടുങ്ങിപ്പോയി. കല്യാണത്തിന് പോകാതെ വയ്യ. പോകുന്ന പക്ഷം ഈ വിളക്ക് കെടാതെ സൂക്ഷിച്ചേ പറ്റൂ. ഇതാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.
സ്നേഹസന്പന്നനായ ഭര്‍ത്താവില്‍ പെട്ടെന്നുണ്ടായ ഭാവമാറ്റത്തിലുള്ള തളര്‍ച്ചയില്‍ ആ മഹതി വളരെ മനോവിഷമത്തോടെയാണ് കല്യാണത്തിന് പുറപ്പെട്ടത്. ചുറ്റുപാടുകളില്‍ നിന്നും വരുന്ന കാറ്റോ മറ്റു വല്ലതോ ഏറ്റ് ആ വിളക്ക് കെട്ടു പോകാതിരിക്കാന്‍ നന്നേ കഷ്ടിച്ചു.
പിന്നീട് അതിസാഹസികമായി തിരിച്ചെത്തിയ ഭാര്യയെ കണ്ട പാടേ, ഈറനണിഞ്ഞ കണ്ണുകളോടെ അദ്ദേഹം അവരെ വരവേറ്റു.
എന്നിട്ട് ചോദിച്ചു: “നീ കല്യാണത്തില്‍ പങ്കെടുത്തില്ലേ?”
: “അതെ”
: “ഭക്ഷണം കഴിച്ചോ?”
: “അതെ”
: “എന്തൊക്കെ വിഭങ്ങളുണ്ടായിരുന്നു?”
: “അത്... അത്...”
അപ്പോള്‍ ആ മഹതി ചിന്തയിലാണ്ടു. ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ വീട്ടിലെത്തുന്നതിന് തൊട്ടു മുന്പ് ഒരു ചെറുമതില്‍ കടക്കേണ്ടതുണ്ട്. അവിടെയെത്തുന്പോള്‍ എല്ലാ പ്രാവശ്യവും താന്‍ ഒന്ന് കൂടുതല്‍ ശ്രദ്ധിക്കാറുള്ളതാണ്. ഒരിക്കല്‍ തെന്നി വീണതാണതിന് കാരണം.
ഈ രാത്രി പക്ഷെ, അതല്ലാതെ വേറെ ഒരു വഴിയിലൂടെയും തനിക്ക് അവിടെ എത്താവതല്ല, എന്നാലോ അത് കടന്ന് പോയത് ഓര്‍മ്മ വരുന്നില്ല.
ആ വീട്ടില്‍ കുറേ ആളുകളെ കാണുകയും കുശലം പറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പുതു പെണ്ണിനെയും കണ്ട് സംസാരിച്ചതാണ്. പക്ഷെ എല്ലാം ഒരു പഴയ ചിത്രം പോലെ അവ്യക്തമായേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ.
എങ്ങിനെ ഇത് സംഭവിക്കാതിരിക്കും.
അത്രയും കഠിനമായ ഒരു ഊരാക്കുടുക്കിലായിരുന്നല്ലോ മനസ്സ് മുഴുക്കെയും.
തന്‍റെ ശ്രദ്ധ മുഴുവന്‍ ആ വിളക്ക് കെടാതെ സൂക്ഷിക്കുന്നതിലായതിനാല്‍, താന്‍ കഴിച്ച ചോറിന്‍റെ സ്വാദു പോലും അറിഞ്ഞിട്ടില്ല. എത്രത്തോളം, ആട്ടിന്‍ കറിയാണോ കോഴിക്കറിയാണോ എന്ന് പോലും നിശ്ചയമില്ല, ഇറച്ചിക്കറി ആണെന്ന് മാത്രം അറിയാം...
: “ഹല്ലാ, ഇതെന്തു പറ്റി? തനി വട്ട് പിടിച്ചോ? എവിടെയാ ഇരിക്കുന്നത്?”
ങേ,
അപ്പോഴാണ് ശ്രദ്ധിക്കുന്നത്, നാളേക്കുള്ള അപ്പം ഉണ്ടാക്കാനുള്ള പൊടി എടുത്ത് വെക്കാന്‍ ചെന്നതായിരുന്നു. ഇപ്പോഴിതാ, ആ പൊടിക്കുടുക്കയില്‍ കേറി ഇരിക്കുന്ന ഇരിപ്പാ..
പിറ്റേന്ന് നേരം വെളുത്ത്, തന്‍റെ ഭര്‍ത്താവ് വെളിയില്‍ പോകാന്‍ ഒരുങ്ങവേ ചോദിച്ചു: “ഞാന്‍ ഇന്നലെ വന്ന പാടേ നീ ചോദിച്ച ചോദ്യം എന്തായിരുന്നു. ഞാന്‍ മറുപയി പറഞ്ഞില്ലല്ലോ, എന്തായിരുന്നു ആ സംശയം..?”
അല്‍പം നാണവും, തനിക്ക് കാര്യം പിടികിട്ടിയ സന്തോഷവും എന്നാലും ഇത്രക്ക് കടുംകൈ തന്നോട് ചെയ്തില്ലേ എന്ന പരിഭവവും എല്ലാം ചേര്‍ന്ന ഒരു ചിരിയുടെ അകന്പടിസേവിച്ച് ആ മഹതി പറഞ്ഞു: “ഒന്നുമില്ല!”
__________
സ്നേഹിതാ..,
ഇതാണത്രേ, ദുനിയാവില്‍ ഒരു മുഅമിനിന്‍റെ അവസ്ഥ!
അവനും ദുനിയാവും തമ്മിലുള്ള ബന്ധം ഒരു പക്ഷെ, പുറത്തുള്ളവരുടെ മുന്പില്‍ ഭയങ്കരമായിരിക്കും. എന്നാലോ, അവന്‍റെ മനസ്സ് സദാ നേരയും റബ്ബിന്‍റെ തൃപ്തി തേടിയും റബ്ബിന്‍റെ കോപത്തെ ഭയന്നും കൊണ്ടിരിക്കുന്ന ഒരു പ്രത്യേക അവസ്ഥയിലായിരിക്കും.
സുഹൃത്തെ,
ഈ അന്യനാട്ടില്‍ തിരക്കിട്ട ജോലികളില്‍ ഏര്‍പ്പെട്ട് നന്നായൊന്ന് വിശ്രമിക്കാന്‍ കിട്ടുന്ന സമയങ്ങള്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ എന്‍റെ ഈ കൂട്ടുകാര്‍ക്ക് ഒരുമടിയുമില്ല.
ജീവിതത്തിന്‍റെ നല്ല നല്ല ദിവസങ്ങള്‍ ഒരുപാട് ഞാന്‍ വെറുതേ നശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴെങ്കിലും ദീനിനെക്കുറിച്ചും റബ്ബിനെക്കുറിച്ചും ചിന്തിക്കാന്‍ എനിക്ക് തോന്നിയല്ലോ.., എന്ന് പറഞ്ഞ് ഹനീഫ്ക്ക നന്നായി നെടുവീര്‍പ്പുടുന്നു.
സിഗരറ്റിന്‍റെ അവസാന പുകയും വലിച്ചെടുത്ത് ജാബിര്‍ കുറ്റി വലിച്ചെറിഞ്ഞ് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്‍റെ കീശയിലുണ്ടായിരുന്ന പേനയെടുത്ത് കൊണ്ട് റഫീഖ് വെറുതെ എന്തൊക്കെയോ കുറിച്ച് കൊണ്ടിര്ക്കുന്നു..
ഞങ്ങളുടെ സംസാരം വീണ്ടും തുടര്‍ന്നു..
ആ സംസാരത്തിന്‍റെ ചില ഭാഗങ്ങളിലേക്ക്....
(സു – സുബൈര്‍ ; ഹ – ഹനീഫ് ; ജ – ജാബിര്‍ ; റ – റഫീഖ്)
.........................................................................
.........................................................................
.........................................................................
.........................................................................
സു : ആദ്യമായി നാം മനസ്സിലാക്കേണ്ട കര്യം, നാം ഇക്കാണുന്ന ലോകത്തിന് പുറമെ, ഇവിടെ വ്യത്യസ്തങ്ങളായ അനവധിലോകങ്ങള്‍ ഉണ്ട്.
അതു കൊണ്ടാണ്ألْحَمْدُ لله رَبَّ الْعاَلَمِين (സര്‍വ്വ ലോകങ്ങളുടെയും റബ്ബായ അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും) എന്ന് ഖുര്‍ആന്‍ പറഞ്ഞത്.
“പെരുപ്പം പടപ്പെല്ലാം ഒരു മുത്താലേ..
പെരിയോന്‍ അമൈത്തു തന്‍ ഖുദ്റത്താലേ...”
എന്ന് തുടങ്ങുന്ന ഗാനത്തില്‍ നാം സാധാരണ ഗതിയില്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത ചില ലോകങ്ങളെക്കുറിച്ചൊക്കെ, വളരെ ചെറുതായെങ്കിലും, വിവരിച്ചിട്ടുണ്ട്.
ആലം അര്‍വാഹ് -- റൂഹുകളുടെ ലോകം,
ആലും അജ്സാം -- ശരീരങ്ങളുടെ ലോകം
ആലം മിസാല്‍ -- രൂപങ്ങളുടെ ലോകം..... എന്നിങ്ങിനെ ആയിരക്കണക്കായ വ്യത്യസ്ത ഇനം ലോകങ്ങള്‍ ഉണ്ട്.
ഇതില്‍ ആലം അര്‍വാഹ് (റൂഹുകളുടെ – ആത്മാക്കളുടെ – ലോകം) ആണ് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളത്..
ആദം നബിതൊട്ട്, ഏറ്റവും ഒടുവില്‍ പിറക്കുന്ന കുഞ്ഞടക്കമുള്ളവരുടെ ആത്മാക്കള്‍ ആലം അര്‍വാഹില്‍ ഒന്നിച്ചുണ്ടായിരുന്നു. ആ ലോകത്ത് വെച്ച് ഒട്ടനവധി സംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഹ : ചെറുപ്പത്തിലൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു, നമ്മളെല്ലാരും ആദം നബിയുടെ കൂടെ ഉണ്ടായിരുന്നു എന്നും മറ്റുമൊക്കെ. സംഗതി ഇതാണല്ലേ..
സു : ശരിയാണ്, പഴയ കാലങ്ങളിലൊക്കെ ഇക്കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ആളുകള്‍ ചിന്തിക്കാനും സംസാരിക്കാനുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം പോയില്ലേ?
റ : ഈ ആലം അര്‍വാഹ് എവിടെയാണുള്ളത്?
സു : അക്കാര്യം ഇന്‍ശാ അല്ലാഹ്, നമുക്ക് പിന്നീട് മനസ്സിലാക്കാം. അത് അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്.
എന്തായാലും, ഒരു കാര്യം നമുക്ക് ചിന്തിക്കാം..
ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൈമാറപ്പെടുകയും അവളുടെ ഗര്‍ഭാശയത്തില്‍ മെല്ലെ മെല്ലെ വ്യത്യസ്ത ഘട്ടങ്ങളുലൂടെ വളരുകയും ചെയ്യുന്നത് ശരീരമാണ്. അവരുടെ ബന്ധപ്പെടലിലൂടെ ആത്മാവ് കൈമാറപ്പെടുമോ?
ജ : അതൊരിക്കലുമില്ല, പക്ഷെ, പിന്നീട് എങ്ങിനെ ഈ ആത്മാവ് ഉണ്ടായി?
സു : അതാണ് ചിന്തിക്കേണ്ടത്: “എന്‍റെ റൂഹില്‍ നിന്ന് ഞാന്‍ അതില്‍ ഊതി” എന്ന് വിവരിക്കുന്ന ഒരു ഖുര്‍ആന്‍ വചനമുണ്ട്.
വളരെ ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് റൂഹിന്‍റെ വരവ്. ഗര്‍ഭാവസ്ഥ ഏതാണ്ട് നാലാം മാസമാകുന്പോഴാണ് റൂഹ് നല്‍കപ്പെടുന്നത്. ഭാര്യാഭര്‍തൃ വേഴ്ചയിലൂടെ ഒരിക്കലും റൂഹിന്‍റെ കൈമാറ്റം നടക്കുന്നില്ല.
ഓരോ നേരവും നാം പറയുന്നതിനും അപ്പുറത്തേക്ക് നിങ്ങള്‍ ചിന്തിക്കണം. പറയുന്നതെല്ലാം താക്കോലുകള്‍ മാത്രം. അത് വെച്ച് ഒരോന്നും തുറന്ന് നോക്കി കാര്യം ഗ്രഹിക്കണം. അല്ലെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെയാകും നമ്മുടെ അവസ്ഥ!
അപ്പോള്‍ അല്ലാഹുവിന്‍റെ ഭാഗത്തു നിന്നാണ് റൂഹ് വരുന്നത്, അല്ലേ?
ഹ : അതെ,
സു : ഇനി, മരണം എന്നാല്‍ എന്താണെന്ന് പറയാമോ?
ജ : ശരീരവും ആത്മാവും വേര്‍പിരിയുന്നതാണ് മരണം.
സു : ശരിയാണ്, ശരീരത്തില്‍ നിന്ന് ആത്മാവ് സ്വതന്ത്രമാകുന്നതാണ് മരണം. രണ്ടും പിരിഞ്ഞ് കഴിഞ്ഞാല്‍ നമുക്ക് കിട്ടുന്നത്, വെറും ജഡം മാത്രമാണ്, അഥവാ, മയ്യിത്ത്. നാം അതിനെ വേണ്ട രീതിയില്‍ സംസ്കരിച്ച് മണ്ണില്‍ മറവ് ചെയ്യുന്നു. അന്നേരം ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം..
മരണം സംഭവിച്ച് കഴിഞ്ഞാല്‍ ആത്മാവിനെ വരവേല്‍ക്കാന്‍ മലക്കുകള്‍ വരും. ദുര്‍ നടപ്പുകാരുടെ ആത്മാവ് സബാനിയാക്കളായ മലക്കുകളും (ശിക്ഷകള്‍ കൊണ്ട് പെരുമാറാന്‍ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ എന്ന് മാത്രം ഇപ്പോള്‍ നമുക്ക് ആ വിഭാഗം മലക്കുകളെ പരിചയപ്പെടാം. വിശദമായി അവനവന്‍റെ അദ്ധ്വാനത്തിനനുസരിച്ച് കണ്ടെത്താനാകും)
നല്ല മനുഷ്യരാണെങ്കിലോ, റഹമത്തിന്‍റെ മലക്കുകളാണ് അവരെ വരവേല്‍ക്കുന്നത്. നല്ലവരുടെ ആത്മാവ് ഇല്ലിയ്യീന്‍ എന്നിടത്തും ദുര്‍ നടപ്പുകാരുടെത്, സിജ്ജീല്‍ എന്നിടത്തും ആണെത്തുക.
വളരെ ചുരുക്കിപ്പറഞ്ഞാല്‍, ആത്മാവ് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് വന്ന് അല്ലാഹുവിന്‍റെ ഭാഗത്തേക്ക് തന്നെ മടങ്ങുന്നു.
നമ്മള്‍ കൂടെക്കൂടെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്പോള്‍ മറ്റു വിശദീകരണങ്ങള്‍ തരം പോലെ നമുക്ക് വിവരിക്കാം..
(അപ്പോള്‍ ഹനീഫ്ക്കാക്ക് ഒരു ഫോണ്‍കാള്‍ വന്നു. പെട്ടെന്ന് ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഞാനും അല്‍പം തിരക്കിലായിരുന്നു. മഞ്ഞ് കൂടുതലായിത്തുടങ്ങും മുന്പേ റൂമിലെത്തിയില്ലെങ്കില്‍ ജലദോഷം അധികമാകും എന്നൊരു മുന്നറിയിപ്പ് ജാബിറിന് കൊടുത്ത്, അന്ന് ഞങ്ങള്‍ പിരിഞ്ഞു. എന്തു തന്നെ വന്നാലും നാളെ നമുക്ക് കാണണമെന്ന് പറഞ്ഞ് റഫീഖ് പിരിയുന്പോള്‍ സമയം പതിനൊന്നര കഴിഞ്ഞിരുന്നു...)
(തുടരും...)
Sunday, 25 January 2009
Subscribe to:
Comments (Atom)
